Monday, September 4, 2017

വീണ്ടും ഒരു സമാധാന ചർച്ച

ചരിത്രം ഒരിക്കൽ യാഥാർത്ഥമായും പിന്നീട് പ്രഹസനം ആയും ആവർത്തിക്കും എന്ന ചരിത്രകാരൻമാർ പറയുന്നത്  പോലെ  മലങ്കരയിൽ ഇപ്പോൾ വീണ്ടും ഒരു സമാധാനത്തിനുള്ള ചർച്ചകളുടെ കാലം ആണ് .വട്ടശ്ശേരിൽ തിരുമേനിയും  അപ്രേം I പാത്രിയർക്കിസും തമ്മിലും ,ഗീവർഗീസ്  II ബാവയും എലിയാസ്  തൃതീയൻ പാത്രിയർക്കിസും തമ്മിലും ഒക്കെ ചർച്ചകൾ നടന്നെങ്കിലും അതെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത് .1958 ലെ സുപ്രിം കോടതി വിധിയെ തുടർന്നാണ് അർഥപൂർണമായ സമാധാന ശ്രമങ്ങൾ ഉണ്ടായത്  .സുപ്രീം കോടതി വിധിയിൽ 3 ലക്ഷം രൂപ കോടതി ചിലവായി ബാവ കക്ഷി നൽകണം എന്ന ഭാഗമാണ് പാത്രിയർക്കിസ് വിഭാഗത്തെ പരിഭ്രാന്തരാക്കിയത് .എങ്ങിനെയും സമാധാനം എന്ന് മുറവിളി കൂട്ടിക്കൊണ്ടിരുന്ന ഒരു വലിയ വിഭാഗത്തെ കൂട്ട് പിടിച്ചു അന്ത്യോഖ്യ ഭക്തർ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിങ്ങവനം വട്ട മേശ സമ്മേളനവും കുരിശുപള്ളി ഉപവാസവും മൂലം സാത്വികരായ കല്ലാശ്ശേരിൽ ബാവായെയും മറ്റും സമ്മർദ്ദത്തിലാക്കി സുപ്രീം കോടതി വിധി നിഷ്പ്രഭമാക്കുവാനും പാത്രിയർക്കിസിന്റെ അധികാരങ്ങൾ പുനഃസ്ഥാപിക്കുവാനും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ മാത്രമാണ് അർഥപൂർണമായ സമാധാന ശ്രമങ്ങൾ ഉണ്ടായത് .

ഇത്തവണ കാര്യങ്ങൾക്കു  ചില മാറ്റങ്ങൾ  കാണാതിരിക്കാനാവില്ല .പാത്രിയർക്കിസ് വിഭാഗത്തിന്റെ നേതൃ നിരയിലെ ഗുണപരമായ മാറ്റമാണ് പ്രധാനം .നിയമങ്ങളോട് ബഹുമാനവും ആദരവും പുലർത്തിയിരുന്ന 58  ലെ നേതൃത്വത്തിന്റെ നിലപാടും ഇന്നത്തെ അവരുടെ പിന്ഗാമികളുടെ നിലപാടും തമ്മിൽ അജഗജാന്തരമുണ്ട് .മലങ്കര സഭയെ പിളർത്തി മറ്റൊരു സഭയുണ്ടാക്കണം എന്ന ചിന്ത ബാവ കക്ഷി നേതൃത്വത്തിന് അന്ന്  ഉണ്ടായിരുന്നില്ല .അത് അസാധ്യവും ആയിരുന്നു .പുതുതായി പള്ളികൾ വച്ച് മറ്റൊരു സഭ ആയിത്തീരുക സാധ്യമായിരുന്നില്ല .മെത്രാന്മാർക്കും തങ്ങളുടെ ആസ്ഥാനം വിട്ടു തല ചായ്ക്കുവാൻ വേറെ ഇടം കണ്ടത്തേണ്ടിയിരുന്നു .
ഇന്നത്തെ സാഹചര്യത്തിൽ സിംഹാസനപ്പള്ളികൾ ,പൗരസ്ത്യ സുവിശേഷ സമാജം പള്ളികൾ ,ക്നാനായ സമുദായത്തിന്റെ പള്ളികൾ മുതലായവ അവർക്കുണ്ട് .കേസുകളുടെ പരിണാമം അനുസരിച്ചു ഇനിയും കുറെ പള്ളികളുടെ കൈവശാവകാശം നഷ്ടപ്പെട്ടാലും കുറെ പള്ളികൾ ശേഷിക്കും .മഫ്രിയാനാകും മെത്രാന്മാർക്കും ആസ്ഥാനങ്ങൾ ഉണ്ട് .ഈ സാഹചര്യത്തിൽ
ഇവിടത്തെ പാത്രിയർക്കിസ് പക്ഷത്തിനു ഒരു യോജിപ്പിനുള്ള ദാഹം ഉണ്ടാകാനിടയില്ല .നഷ്ടപ്പെടുന്ന പള്ളികളിലെ വിശ്വാസികൾ സഭ വിട്ടു പോയാലും കുറെ തീവ്ര വാദികളെ നില നിർത്തുവാൻ അവർക്കു സാധിക്കും .

പാത്രിയർക്കിസ് വിഭാഗത്തെ അലട്ടുന്ന മറ്റൊരു ചിന്ത യോജിപ്പുണ്ടായാൽ തങ്ങളുടെ ഭാഗത്തു നിന്നും ഇനിയും ശോഷണം ഉണ്ടാകും എന്നതാണ്   58 -74 കാലഘട്ടത്തിൽ ഉണ്ടായതിലും ഭീകരമായ ചോർച്ചയുണ്ടാകും എന്ന് അവർ ന്യായമായും ഭയപ്പെടുന്നു

ഓർത്തഡോക്സ് സഭക്കും ന്യായമായ ആശങ്കകൾ ഉണ്ട് .ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ യോജിപ്പിനു ശേഷവും യാക്കോബായ വിഭാഗം പ്രശ്നങ്ങൾ സൃഷ്ടിക്കയും ആത്യന്തികമായി ഇനിയും കേസുകളിലും ഒക്കെ എത്തിച്ചേരും എന്ന ആശങ്ക ഓർത്തഡോൿസ് സഭാ നേതൃത്വത്തെ അലട്ടുന്നുണ്ട്

ചുരുക്കമായി പറഞ്ഞാൽ ഇരു ഭാഗത്തും വലിയ ശുഭാപ്തി വിശ്വാസത്തോടെയല്ല ഇപ്പോഴത്തെ സമാധാന ചർച്ചകളെ സമീപിക്കുന്നതു്

സമാധാനം,സമാധാനം എന്ന് ഉരുവിട്ട് കൊണ്ട് പലരും സ്ഥാനത്തും അസ്ഥാനത്തും പ്രത്യക്ഷപ്പെടുന്നുണ്ട് .എന്നാൽ എങ്ങിനെ സമാധാനം ഉണ്ടാക്കാം എന്ന് ഇവരാരും ഒരു നിർദേശവും മുന്നോട്ടു വച്ചിട്ടില്ല .നിയളവിലുള്ള സാഹചര്യത്തി ൽ താഴെ പറയുന്ന സാദ്ധ്യ തകളാണ് ഉള്ളത്
 ! 1958 ഉണ്ടായത് പോലെ നിരുപാധിക പരസ്പര സ്വീകരണം
ഇന്നത്തെ  സാഹചര്യത്തിൽ അത് തികച്ചും അസാധ്യമാണ് .സിംഹാസന പള്ളികളും പൗരസ്ത്യ സുവിശേഷ സമാജം പള്ളികളും മറ്റും 34 ലെ ഭരണഘടനക്ക് വിധേയമാക്കുവാൻ യാക്കോബായ വിഭാഗം തയ്യാറാക്കുവാൻ യാതൊരു സാധ്യതയും ഇല്ല .ഇരുഭാഗത്തേയും മെത്രാന്മാരെ സ്വീകരിക്കുവാൻ മറുഭാഗം തയ്യാറാവില്ല എന്നതും ഉറപ്പാണ് .
II താൽക്കാലികമായി സമാധാനം ഉണ്ടായാൽ തന്നെ അത് എത്ര കാലം നിലനിൽക്കും എന്നതും ചുരുങ്ങിയ പക്ഷം ഓർത്തഡോൿസ് സഭയുടെ ആശങ്കയാണ്
ഇവക്കെല്ലാം ഉത്തരം ലഭിക്കാത്ത കാലത്തോളം സമാധാനം എന്നത് ഒരു മരീചിക ആയി തന്നെ തുടരും