Saturday, June 30, 2018

കോട്ടിട്ട ജഡ്ജിമാരും ഗോളിയില്ലാത്ത ഗോൾപോസ്റ്റും

ഇന്നലത്തെ ഏഷ്യാനെറ്റിന്റെ അന്തി ചർച്ച യാണ് ഇന്നത്തെ പരാമർശ വിഷയം .ഒരു കോട്ടിട്ട ജഡ്ജി ആങ്കർ വേഷത്തിലും മലങ്കര സഭയോടുള്ള അവജ്ഞ മറച്ചു വച്ചിട്ടില്ലാത്ത സർവജ്ഞ പീഠം കയറി എന്ന് സ്വയം വിശ്വസിക്കുന്ന ഒരു കേസില്ലാ വക്കിലും  പുരോഹിതന്മാരോട് സഭാ വ്യത്യാസമില്ലാത്ത ശത്രുതാ മനോഭാവം പുലർത്തുന്ന ഒരു മാധ്യമ പ്രവർത്തകനും പിന്നെ വൈദീകർക്കെതിരെ പരാതി നൽകിയ ഒരു വ്യക്തിയും ചേർന്നപ്പോൾ മലങ്കര സഭയെ തെക്കോട്ടിക്കുവാനുള്ള  തിരക്കഥ പൂർണമായി .സഭയോട് ശത്രുത പുലർത്തുന്ന മൂന്നു പാനലിസ്റ്റുകളും മലങ്കര സഭയെ അവഹേളിക്കുവാൻ മുൻധാരണകളുമായി കോട്ടിട്ട ജഡ്ജിയും ചേർന്നപ്പോൾ കോറം തികഞ്ഞു .സഭയുടെ ഭാഗം വിശദീകരിക്കുവാൻ ഒരു പാനലിസ്റ്റിനെ കണ്ടെത്തുവാൻ ഏഷ്യാനെറ്റിനു കഴിഞ്ഞില്ല എന്നത് വിശ്വസിക്കാൻ കൊള്ളാത്ത ഒരു നുണയാണ് .
ചർച്ച ഒരു വിശ്വാസി ,അയാളുടെ ഭാര്യ ഓർത്തോഡ്‌സ് സഭയുടെ 5 വൈദീകരുടെ ലൈംഗീക ബന്ധം പുലർത്തിയെന്ന പരാതി ആയിരുന്നെങ്കിലും ചർച്ച സഭ തലവനെയും സ്ഥാനികളെയും അവഹേളിക്കുന്ന നിലയിലേക്ക് എത്തി ചേർന്നു .സഭയുടെ അന്വേഷണം നീതിപൂർവമാകില്ല എന്ന മുൻവിധി എല്ലാ പാനലിസ്റ്റുകൾക്കും ആങ്കറിനും ഉണ്ടായിരുന്നു .എന്തിനേറെ ഇനിയും ആരംഭിച്ചിട്ടില്ലാത്ത പോലീസ് അന്വേഷണത്തിന്റെയും കണ്ടെത്തൽ എന്താകുമെന്ന് ത്രികാല ജ്ഞാനികളായ പാനലിസ്റ്റുകൾക്കും ആങ്കറിനും ഉറപ്പായിരുന്നു .
പരാതിക്കാരൻ പറയുന്ന കാര്യങ്ങളെ പൂർണമായി പിന്താങ്ങുകയും മലങ്കര സഭയെ അവഹേളിക്കുന്നതിലും പാനലിസ്റ്റുകളും ആങ്കറും മത്സരിക്കുകയായിരുന്നു ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു വിനുവിന് ആരിൽ നിന്നും എത്ര പണം കിട്ടി?

Friday, June 22, 2018

പൗരോഹിത്യ ശ്രേണികളിലെ മൂല്യച്യുതി

പൗരോഹിത്യ സ്ഥാനികളിലെ ഒരു വിഭാഗ വ്യക്തികളുടെ അധാർമ്മിക നടപടികൾ സമീപ കാലത്തെ സാമൂഹ്യ മാധ്യമ ചർച്ചകൾക്ക് വിധേയമാക്കുന്നുണ്ട് .ഇതിൽ നിന്നും ഏതെങ്കിലും സഭയോ സമുദായമോ വിമുക്തമാണെന്നു ചിന്തിക്കുവാൻ കാരണങ്ങളില്ല .വിവിധ സമുദായങ്ങളിലെ സ്ഥാനികളെപ്പറ്റി ഇത്തരം ആരോപണങ്ങൾ ഉയർന്നു വരാറുണ്ട് ചിലതെല്ലാം അടിസ്ഥാന രഹിതവും മറ്റു ചിലതു ഊതി പെരുപ്പിച്ചവയും ആകാമെങ്കിലും ചിലതെങ്കിലും വ്യക്തത ഉള്ളതാണ്.
യാക്കോബായ വിഭാഗത്തിലെ പൗരോഹിത്യ സ്ഥാനികളിൽ അടിതൊട്ട് മുടിവരെയുള്ള സ്ഥാനികളെപ്പറ്റി സാമാന്യം വ്യക്തതയോടെ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട് .അതുകൊണ്ടു തന്നെ ഓർത്തഡോൿസ് സഭയിലെ സ്ഥാനികളെപ്പറ്റി അടിസ്ഥാനമുള്ളതോ ഇല്ലാത്തതോ ആയ ആരോപണങ്ങൾ വരുമ്പോൾ സംഘടിതമായി അത് സാമൂഹ്യ മാധ്യമങ്ങളിൽ ആഘോഷിക്കുവാൻ യാക്കോബായ സഭയിലെ ട്രോളന്മാർ അത്യുസാഹത്തോടെ ചാടി വീഴുക സ്വാഭാവികമാണ് .സ്വന്തം കണ്ണിലെ കോലെടുത്ത ശേഷം സഹോദരന്റെ കണ്ണിലെ കരട് തേടുക എന്ന കർതൃവചനം അവർ അവഗണിക്കുന്നു .
മലങ്കര സഭയെയും അതിലെ സ്ഥാനികളെയും പൊതു സമൂഹം ആദരവോടെയാണ് വീക്ഷിക്കുന്നത് .അതുകൊണ്ടു തന്നെ സഭാ നേതൃത്വം അപഭ്രംശങ്ങളെ ഗൗരവമായി കാണണം .ശക്തമായ ശിക്ഷണ നടപടികളിലൂടെ ഇത്തരം വഴി പിഴച്ചവരെ സമൂഹത്തിനു ബോധ്യമാകും വിധം ശിക്ഷിക്കണം .കുറച്ചു നാളത്തേക്ക് സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്തി പിന്നീട് "പാപി പശ്ചാത്തപിച്ചു ,ആയതിനാൽ ക്ഷമ നൽകുന്നു "എന്ന നിലയിൽ കാര്യങ്ങൾ അവസാനിപ്പിക്കുന്ന രീതി ഇനിയും ഉണ്ടാകരുത് ഇത്തരം പുരോഹിതന്മാരെ ജനങ്ങളും ഒറ്റപ്പെടുത്തണം .അത്തരം പുരോഹിതന്മാരെ പിന്തുണക്കുന്ന വ്യക്തികളെ -പുരോഹിതന്മാരായാലും അല്മായക്കാരായാലും -സമൂഹം ഒറ്റപ്പെടുത്തണം

മലങ്കര സഭ പുലർത്തിയിരുന്ന ഉന്നത പൗരോഹിത്യ പാരമ്പര്യങ്ങൾ വീണ്ടെടുക്കുവാൻ ഒരു തീവ്ര ശ്രമം ഉണ്ടാകേണ്ടതാണ് .പലപ്പോഴും ഇത്തരം ആരോപണങ്ങളെ വിശദമായ അന്വേഷണമില്ലാതെ  Hush Up ചെയ്യുവാനാണ് ശ്രമം .ഇത്തവണ സാമൂഹ്യ മാധ്യമങ്ങളിലും തുടർന്ന് മൂഖ്യധാരാ മാധ്യമങ്ങളിലും ചർച്ച ചെയ്യപ്പെട്ടതിനാൽ അതിനു സാധ്യത ഇല്ലാതെ പോയി .

പുരോഹിതന്മാർ സംശയത്തിന്റെ നിഴലിലായിരിക്കുമ്പോൾ തന്നെ ചില സംശയങ്ങൾ  ആരോപണം ഉന്നയിച്ച രീതിയെക്കുറിച്ചും ഉയരുന്നുണ്ട് .ഒരു ഓൺലൈൻ മാധ്യമത്തിലും തുടർന്ന് യാക്കോബായ സോഷ്യൽ മീഡിയയിലും ആണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത് .ആരോപണ വിധേയനായ വൈദീകൻ നിയമ നടപടികൾക്ക് തുടക്കം കുറിച്ചതോടെ ഓൺലൈൻ മാധ്യമത്തിൽ നിന്നും ഈ വാർത്ത അപ്രത്യക്ഷമായി ..ചില യാക്കോബായ  സൈറ്റുകളും പിന്മാറി .ഇതെല്ലം ചിലതിലേക്കു വിരൽ ചൂണ്ടുന്നില്ലേ?

Wednesday, March 28, 2018

അഭി.തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് )മെത്രാപ്പോലീത്തക്ക് ഒരു തുറന്ന കത്ത്

അഭിവന്ദ്യ തിരുമേനി,

കണ്ടനാട് ഭദ്രാസന ബുള്ളറ്റിൻ മാർച്ച് ലക്കത്തിലെ തിരുമേനിയുടെ മെത്രാപ്പോലീത്തയുടെ കത്ത് എന്ന ലിഖിതം വായിച്ചു .അതിനോടുള്ള പ്രതികരണമാണ് ഈ കത്ത് .ഓർത്തഡോൿസ് സഭയുടെ സീനിയർ മെത്രാപോലിത്ത മാരിൽ ഒരാളും സുന്നഹദോസ് അംഗവും ആയ അങ്ങ് സഭയുടെ നിലപാടുകളെ തള്ളി പറയുന്നത് തീർച്ചയായും ഒരു നല്ല കാര്യമായി ആരും അംഗീകരിക്കും എന്ന് പറയാനാവില്ല .ഭദ്രാസന മെത്രാപ്പോലീത്തമാർ എല്ലാവരും മലങ്കര മെത്രാപോലിത്ത യുടെ അസ്സിസ്റ്റന്റുമാർ എന്ന നിലയിലാണ് ഭദ്രാസനം ഭരിക്കുന്നത് എന്ന അടിസ്ഥാന വസ്തുത അങ്ങ് പലപ്പോഴും വിസ്മരിക്കുന്നതായി തോന്നുന്നു .അല്ലെങ്കിൽ ആ വസ്തുത അംഗീകരിക്കുവാൻ അങ്ങേക്ക് വിമുഖത ഉണ്ട് എന്നും പറയേണ്ടി വരുന്നു .
സഭാ സമാധാന പ്രക്രിയയിൽ പാത്രിയർക്കിസിനെ ഉൾപ്പെടുത്തിയാൽ എല്ലാം ശരിയാകും എന്ന് പറയുന്ന അങ്ങ് സ്വന്തം അഭിപ്രായ പ്രകാരം പാത്രിയർക്കിസിനെ സന്ദർശിച്ചു സംഭാഷണം നടത്തിയിട്ടു എന്തെങ്കിലും പ്രയോജനം ഉണ്ടായോ?പാത്രിയർക്കിസ് ആവശ്യപ്പെട്ട പ്രകാരം യാക്കോബായ നേതൃത്വം എന്തെങ്കിലും നടപടി എടുത്തുവോ?
മലങ്കര സഭയിൽ കൂനൻ കുരിശിനു ശേഷം ഉണ്ടായിട്ടുള്ള എല്ലാ പിളർപ്പുകളും പാത്രിയർക്കിസിന്റെ നടപടികളുടെ ഭാഗമായിട്ടായിരുന്നു .തൊഴിയൂർ സഭ ആയാലും മാർത്തോമാ സഭ ആയാലും മലങ്കര സഭയിൽ നിന്നും വിട്ടു പോകാൻ ഇടയായത് അതാത് കാലത്തെ പാത്രിയർക്കിസന്മാർ നടത്തിയ അനധികൃതമായ വാഴിക്കലിന്റെയും മുടക്കിന്റെയും പരിണിത ഫലമായിരുന്നു .ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കവും കുപ്രസിദ്ധമായ 203  കൽപ്പനയിലുഉടെ മാർത്തോമാ ശ്ലീഹായേ കപ്പിയാരാക്കി അവഹേളിച്ചതിലൂടെ അല്ലെ ?അങ്ങിനെയുള്ള പാത്രിയർക്കിസ് ഇവിടെ സമാധാനം ഉണ്ടാക്കുവാൻ ആഗ്രഹിക്കയോ പ്രവര്തിക്കയോ ചെയ്യുമെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും ചിന്തിക്കാനാവില്ല .
പാത്രിയർക്കിസും മലങ്കര മെത്രാപ്പോലീത്തയും ഒന്നിച്ചു പങ്കെടുത്ത മറ്റു ഓറിയന്റൽ ഒത്തോഡോസ് സഭാ വേദികളിൽ വച്ച് പ: കാതോലിക്കാ ബാവ ഒരു മഞ്ഞുരുകൽ  സംഭാഷണത്തിന് ശ്രമിച്ചപ്പോൾ അതിനോട് നിഷേധാത്മകമായി പാത്രിയർക്കിസ് പ്രതികരിച്ചത് തിരുമേനി അറിഞ്ഞിട്ടില്ലെന്നോ അതോ അങ്ങിനെ ഭാവിക്കുന്നതോ?
പാണംപടി പള്ളിയുടെ കേസ് കോടതി തള്ളി എന്ന തിരുമേനി യുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ് .ശീമ മെത്രാൻ മാത്രമാണ് എതിർ കക്ഷി എന്ന് പറഞ്ഞതും വസ്തുതാപരമായി ശരിയല്ല .1934 ലെ ഭരണഘടന അനുസരിക്കാത്ത എല്ലാ മെത്രാന്മാരെയും നിരോധിക്കണം എന്നാണ് കെയ്‌സ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്നും ഈ കേസ് പള്ളിക്കോടതി പരിഗണിക്കണമോ എന്നതിൽ കോട്ടയം മുൻസിഫ് കോടതിയുടെ അഭിപ്പ്രായം  ചോദിച്ചത് മൂലമുള്ള നടപടികൾ ഇപ്പോഴും നിൽക്കുന്നുണ്ട് .വസ്തുതകൾ ശരിയായി പഠിക്കാതെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ അപ്രകാരം ഒരു പ്രസ്താവന തിരുമേനിയിൽ നിന്നും ഉണ്ടായത് തികച്ചും നിർഭാഗ്യകരമാണ്
മലങ്കര സഭയുമായി പുനരൈക്യപ്പെട്ട ശേഷം ഔഗേൻ ബാവയും വയലിപ്പറമ്പിൽ തിരുമേനിയും സേവേറിയോസ് തിരുമേനിയും കാണിച്ചു തന്ന മഹനീയ മാതൃക അങ്ങേയുടെ ഭാഗത്തു നിന്നും ഉണ്ടാകുവാൻ ദൈവ കൃപ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് കത്ത് ചുരുക്കട്ടെ